“ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി” യുവത്വം തിരിച്ചെടുക്കുന്നുോ?

ഗുജറാത്തിലേയും ഹിമാചലിലേയും തെരഞ്ഞെടുപ്പ് വിജയം ബി ജെ പി ക്ക് അവകാശപ്പെട്ടതാണ്.

അതില്‍ തര്‍ക്കമൊന്നുമില്ല. പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ അവമതിക്കാനും ഉദ്ദേശമില്ല.

‘കോണ്‍ഗ്രസ് മുക്ത ഭാരതം’ സ്വപ്‌നം കണ്ടുറങ്ങുന്ന സംഘപരിവാറുകാര്‍ക്ക് ആവേശത്തില്‍ മതി മറക്കാന്‍ ഇത് ധാരാളമാണ്. പക്ഷേ, ആ വിജയത്തെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്നുമൂന്നര വര്‍ഷത്തെ ഭരണത്തിന്റെ നേട്ടമായി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന വിലയിരുത്തല്‍ ആനമണ്ടത്തരമാണ് എന്ന് പറയാതെ വയ്യ.

ഹിമാചലിനെ തത്കാലത്തേക്ക് മാറ്റി നിറുത്താം.

ഗുജറാത്ത് എന്നത് രണ്ട് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ബി ജെ പി ഭരിച്ച ഒരു സംസ്ഥാനമാണെന്നതോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം നാട് കൂടിയാണെന്നതോ അല്ല ശ്രദ്ധേയമായ വിഷയം. ബി ജെ പി യുടേയും ആര്‍ എസ് എസ് ന്റേയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ ഫാക്ടറികൂടിയാണ് ഗുജറാത്ത് എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യ സാമ്പത്തികാവസ്ഥയോട് ഇന്നു പടവെട്ടുന്ന ജനതയുടെ ഹൃദയത്തിലേക്ക് മത വിഭാഗീയത (ഹിന്ദു-മുസ്ലീം) കുത്തിക്കയറ്റി വര്‍ഗീയ കലാപങ്ങളുണ്ടാക്കിയാണ് ഗുജറാത്തില്‍ സംഘപരിവാര്‍ ഇക്കാലമത്രയും രാഷ്ട്രീയ വിജയം നേടിയെടുത്തിട്ടുള്ളത്.

ഇനി ഈ കൊട്ടിഘോഷിച്ച ‘ഗുജറാത്ത് മോഡല്‍…’ ഏറ്റവും അപകടകരമായ ഒരു സംഗതിയാണ് എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്, വികസന നേട്ടങ്ങളെന്ന പേരില്‍ കപടമായ ദൃശ്യങ്ങളും ചിത്രങ്ങളുമായി പ്രചരിപ്പിച്ച് ഒരു പുകമറ സൃഷ്ടിച്ചെടുത്ത് അതിനുള്ളിലൂടെ ഹൈന്ദവ വര്‍ഗീയതയ്ക്ക് വേരുറപ്പിച്ച് കൊടുക്കാനുള്ള ശ്രമമാണ് ബി ജെ പി ചെയ്തു പോന്നത്. ഈ പ്രചാരവേലയും പേക്കൂത്തിന്റേയും വ്യക്തിപൂജയുടേയും അകമ്പടിയോടെ 2014 പൊതു തെരഞ്ഞെടുപ്പിലും അതിന് മുമ്പും ശേഷവുമായി നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെടുത്തു.

എന്നാല്‍,

ഇക്കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷത്തില്‍, കാര്യക്ഷമമായ ഒരു മോഡല്‍ ഭരണവും കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നോട്ടുനിരോധനവും ജി എസ് ടി യും അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുക മാത്രമാണ് ബി ജെ പി ചെയ്തത്. ഒപ്പം തന്നെ, ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക മൂല്യബോധങ്ങളെ ഓരോന്നോരോന്നായി ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യ എന്ന ആശയത്തെ കേവല ഹിന്ദുത്വ ദേശീയവാദമാക്കി ചുരുക്കിക്കെട്ടി അക്രമത്തിന് തിരികൊളുത്തുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തിയേയും കൂടി ബി ജെ പി പ്രചാരവേലയ്ക്കുള്ള ഉപകരണം മാത്രമാക്കി മാറ്റി.

ഗുജറാത്ത് മോഡല്‍ എന്നതുകൊണ്ട് ബി ജെ പി ഉദ്ദേശിക്കുന്നത് തന്നെ, വര്‍ഗ്ഗീയമായി ഇന്ത്യയെ വിഘടിപ്പിക്കുകയും ന്യൂനപക്ഷ മതവിഭാഗങ്ങളെ (പ്രത്യേകിച്ച് മുസ്ലീംങ്ങളെ) അപ്രധാന്യരാക്കി ചിത്രീകരിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും ചരിത്രത്തിലുമുള്ള അവരുടെ സ്ഥാനം പോലും അപ്രസക്തമാക്കുക എന്നാണ്. വികസനം ഇപ്പറഞ്ഞ ഫാഷിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള മുഖംമൂടി മാത്രമാണ്. രാജ്യമൊട്ടാകെ പശു ഭീകരവാദികള്‍ അഴിഞ്ഞാടുമ്പോള്‍ മുസ്ലീങ്ങളേയും ദളിതരേയും തെരഞ്ഞുപിടിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ എഴുത്തുകാരേയും മാധ്യമപ്രവര്‍ത്തകരേയും തെരുവില്‍ ശാരീരികമായി നേരിട്ടപ്പോഴും ശ്രീമാന്‍ നരേന്ദ്രമോഡി കണക്കുകൂട്ടി മൗനം ഭജിച്ച് പൊതുവേദികളില്‍ സ്ഥിരം ശൈലിയുള്ള വാചാടോപം നടത്തിക്കൊണ്ടിരുന്നു.

കോണ്‍ഗ്രസിനെ നേരിടാന്‍ സവര്‍ണ്ണ വിദ്യാസമ്പന്നരും മുഖ്യധാരാ മാധ്യമങ്ങളും ഗുജറാത്തില്‍ നിന്ന് കണ്ടെടുത്ത മിശ്ശിഹായാണല്ലോ നരേന്ദ്രമോഡി, പ്രജാപതി തെറ്റുകാരനാകുമ്പോഴും വാഴ്ത്തിപ്പാടാതിരിക്കാന്‍ തരമില്ലല്ലോ?

ഹിന്ദുത്വ സര്‍ക്കാരിന്റെ അധികാരവാഴ്ചക്കാലത്ത് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും വിമര്‍ശവും ചര്‍ച്ചകളും കോണ്‍ഗ്രസിന്റെ അശക്തമായ പ്രതിപക്ഷ പ്രവര്‍ത്തനവും ഉപാധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വഗുണങ്ങളുടെ അഭാവവും മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസ് പലതരത്തില്‍ കച്ചകെട്ടി കളത്തിലിറങ്ങി. ബീഹാറില്‍ താത്കാലികമായി ഫലപ്രാപ്തി ഉണ്ടായെങ്കിലും നിതീഷ് കുമാര്‍ ആ സമവാക്യത്തെ നിഷ്പ്രഭമാക്കി കൂറുമാറി. പഞ്ചാബിലെ വിജയത്തിന്റെ മധുരത്തിനൊപ്പം യു പി കോണ്‍ഗ്രസിന് കയ്‌പേറിയ അദ്ധ്യായമായി മാറി.

ഗുജറാത്ത് എന്ന കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് വേണ്ടത് എന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് കൃത്യമായി കരുക്കള്‍ നീക്കി. ആര്‍ എസ് എസ് ഉയര്‍ത്തുന്ന മതവര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ അസംതൃപ്തരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജാതി സംഘടനകളെ കൂടെ നിറുത്തി പുതിയ പ്രതിപക്ഷ രാഷ്ട്രീയ സമവാക്യം നിര്‍മ്മിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പട്ടേല്‍ പ്രക്ഷോഭവും, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമന്വയവും കോണ്‍ഗ്രസിന്റെ ഈ പദ്ധതിക്ക് കരുത്ത് പകര്‍ന്നു. സവര്‍ണ്ണ ബ്രാഹ്മണ ബോധത്തെ മുറുകെപ്പിടിച്ച് ദളിതരേയും ബഹുജനങ്ങളേയും രാഷ്ട്രീയ ഉപകരണങ്ങളാക്കി മുന്നേറുന്ന ബി ജെ പി യെ രാഷ്ട്രീയമായി ചെറുക്കാന്‍ ഈ സമവാക്യത്തിന് കഴിയും എന്നത് പട്ടേല്‍ സ്വാധീന മേഖലകളിലെ ബി ജെ പി യുടെ വോട്ടുശതമാനത്തിലെ കുറവും കോണ്‍ഗ്രസിന്റെ മുന്നേറ്റവും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഈ വ്യത്യസ്ഥ ആശയങ്ങളെ ഒരു കുടക്കീഴിലെത്തിക്കാനുള്ള ശേഷി കോണ്‍ഗ്രസിന് മാത്രം സ്വന്തമാണെന്ന് അവകാശപ്പെടാവുന്ന ഒരു അവസരം കൂടിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇത്തരത്തിലുള്ള പ്രതിപക്ഷ ഐക്യവും പ്രാദേശീക വോട്ട് ക്രോഡീകരണവും മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടി പ്രാവര്‍ത്തികമാക്കിയാല്‍ ആര്‍ എസ് എസ് സ്വപ്‌നം കാണുന്ന ഫാസിസ്റ്റ് മോണോലിത്തിക് ഹിന്ദുത്വ രാഷ്ട്രം എന്ന ആശയം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാവുന്നതേയുള്ളൂ.

ബി ജെ പി യുടെ 19 സീറ്റ് ഭൂരിപക്ഷത്തോടെ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിലും തിളക്കം കോണ്‍ഗ്രസിന്റെ നേട്ടത്തിനുണ്ട് എന്നത് മനസ്സിലാക്കണമെങ്കില്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പിലും 2014 ലെ പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ വോട്ട് ശതമാനവും ഈ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട നിലയും കണക്കാക്കിയാല്‍ മതി. ബി ജെ പി ക്ക് 2014 പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച 60 ശതമാനം വോട്ട് 49 ശതമാനമായി ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ചുരുങ്ങി. എന്നാല്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പില്‍ ലഭിച്ച് 48 ശതമാനത്തില്‍ നിന്ന് മുകളിലാണ് ഇത്തവണ ലഭിച്ചത്. കോണ്‍ഗ്രസിനും ബി ജെ പി ക്കും ഇടയിലുള്ള അകലം 7 ശതമാനം മാത്രമാണ് ഇത്തവണ. അതേസമയം, 2007 ല്‍ കോണ്‍ഗ്രസിന് ലഭിച്ച 33 ശതമാനവും, 2012 ലെ 39 ശതമാനവും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ 33 ശതമാനവും ഇത്തവണത്തെ 41 ശതമാനവും ചേര്‍ത്ത് വെക്കുമ്പോഴാണ് കോണ്‍ഗ്രസ് നേടിയ നേട്ടം മനസ്സിലാക്കാന്‍ കഴിയുക. 2012 ലെ 61 സീറ്റ് എന്ന നിലയില്‍ നിന്ന് 80 സീറ്റ് എന്ന നിലയിലേക്ക് വളരാന്‍ കോണ്‍ഗ്രസിനായി എന്നത് പ്രതിപക്ഷ ശക്തി എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്‍ സി പി യും ബി എസ് പി യും പ്രതിപക്ഷത്തെ ഏതെങ്കിലും മേഖലകളില്‍ ദുര്‍ബലമാക്കുന്നതിലോ ബി ജെ പി യുടെ വിജയത്തിന് ശക്തി പകരുകയോ ചെയ്‌തോ എന്ന് പരിശോധിക്കേണ്ടതാണ്.

വോട്ടിംഗ് മെഷീനിനെ പഴി പറഞ്ഞ കോണ്‍ഗ്രസിനേയും ഹര്‍ദിക് പട്ടേലിനേയും വിമര്‍ശിക്കാനുള്ള അവസരമാണ് ബി ജെ പി ക്ക് കൈവന്നിരിക്കുന്നത്. എന്നാല്‍ ചോദ്യം മറ്റൊന്നാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. ശ്രീമാന്‍ മോഡി പ്രഖ്യാപനങ്ങളും പദ്ധതി ഉദ്ഘാടനവും നടത്തുന്നതുവരെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്ന കമ്മീഷന്റെ തീരുമാനത്തെ എങ്ങനെ ന്യായീകരിക്കും? അതുപോലെ അഭിമുഖം കൊടുത്തതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചതിനെ എങ്ങനെ ന്യായീകരിക്കും. ഒടുവില്‍ മോഡിയും ചട്ടലംഘനം നടത്തി എന്ന സാഹചര്യത്തില്‍ രാഹുലിനയച്ച നോട്ടീസ് പിന്‍വലിച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി അധികാരം പ്രയോഗിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലെന്ന് കണക്കാക്കാന്‍ പ്രയാസമാണ്. എങ്കിലും ആ വാദത്തെ തത്കാലം തള്ളിക്കളയാവുന്നതാണ്.

mevani'

ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന്, ബി ജെ പി ക്ക് ഗുജറാത്ത് ഒരു വര്‍ഗീയ പരീക്ഷണശാലയായി നിലനിറുത്താന്‍ ഇനി കഴിയില്ല എന്ന വസ്തുതയാണ്. 19 സീറ്റിന്റെ മാത്രം മേല്‍ക്കൈയ്യോടെ അധികാരം നേടിയെടുത്ത് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്വരത്തെ അവഗണിക്കാതെ മുന്നോട്ടു പോകാനാകില്ല. ദളിത്, ബഹുജന, പട്ടേല്‍ പിന്തുണയോടെ അധികാരത്തിരിക്കുന്ന കോണ്‍ഗ്രസിന് അസംബ്ലിയില്‍ ശക്തമായ പ്രതിപക്ഷ സ്വരമാകാനും ശ്രമിക്കാം, ഒപ്പം തന്നെ ജിഗ്നേഷ് മേവാനിയെപ്പോലെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അസംബ്ലിയില്‍ ഉറച്ച സ്വരമായി മാറുമെന്നതില്‍ തെല്ലും സംശയമില്ല.

കോണ്‍ഗ്രസിന്റെ ഈ നേട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കാണ് അഭിമാനിക്കാനുള്ള വകയില്‍ ഏറെയും. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ വ്യക്തിഹത്യയും പരിഹാസവുമായി തനിക്കെതിരെ നീങ്ങിയ ബി ജെ പി നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും രാഹുല്‍ എന്ന വ്യക്തി നല്‍കിയ ശക്തമായ പ്രഹരമാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം. തന്റെ ന്യൂനതകളെ കൃത്യമായി അളന്ന് മനസ്സിലാക്കി രാഷ്ട്രീയത്തില്‍ തികഞ്ഞ പക്വവും കൃത്യതയുള്ളതമായ പ്രകടനമായിരുന്നു രാഹുലിന്റേത് എന്ന് ബി ജെ പി ക്യാംപുകള്‍ പോലും ഇതിനകം വിലയിരുത്തിയിട്ടുണ്ടാകും. വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ട് സൗമ്യഭാവത്തോടെയും തികഞ്ഞ രാഷ്ട്രീയ മാന്യതയോടെയും പ്രതികരിക്കുന്ന വ്യക്തിയാണോ അതോ വര്‍ഗീയപ്രസംഗവും വ്യക്തിഹത്യയും ജനതയോട് നീതികേടും കാട്ടിയ വ്യക്തിയാണോ ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഇന്ത്യന്‍ ഇലക്ടറേറ്റിന് വരുന്ന മാസങ്ങള്‍കൊണ്ട് തയ്യാറാകാം.

കോണ്‍ഗ്രസ് ഇക്കാലയളവില്‍ തയ്യാറാക്കിയ തന്ത്രത്തിലെ സുപ്രധാനമായ ഒന്ന് സര്‍ക്കാര്‍ വിമര്‍ശനത്തിലും രാജ്യത്തെ സാമൂഹികാവസ്ഥയുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങി നിന്നതാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാവുന്ന തരത്തില്‍ സംഘടനാ ശേഷി ഒരുക്കിയെടുത്ത ആര്‍ എസ് എസ് നും ബി ജെ പിക്കും കൈയ്യിലിട്ട് കളിക്കാവുന്ന തരത്തിലുള്ള അബദ്ധങ്ങളിലൊന്നും കോണ്‍ഗ്രസ് തലവയ്ച് കൊടുത്തില്ല. രാഷ്ട്രീയ ശരി തെറ്റുകളിലൂടെ വിലയിരുത്തുമ്പോള്‍ പലയിടങ്ങളിലും കോണ്‍ഗ്രസിന് ക്രിയാത്മകമാകാമായിരുന്നു എന്ന് തോന്നുന്ന സംഗതികളില്‍ പലതും കോണ്‍ഗ്രസ് അവഗണിച്ചു. പലതും കോണ്‍ഗ്രസ് വോട്ടുബാങ്കുകളെ ചിന്നഭിന്നമാക്കാനായി ബി ജെ പി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളാണ് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു, ഉദാ. പത്മാവതി വിവാദം. കൂട്ടത്തില്‍, സാധാരണക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും സ്വരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു എന്നത് കോണ്‍ഗ്രസിന്റെ പ്ലസ് പോയിന്റാണ്. കോണ്‍ഗ്രസിനും ബി ജെ പി ക്കുമിടയില്‍ നിര്‍വ്വചിക്കാവുന്ന വ്യത്യാസമുണ്ട്. മതേതര-സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് ശക്തി പകരുന്ന സമീപനങ്ങളാണ് കോണ്‍ഗ്രസിനുള്ളത് എന്നത് ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

ഗുജറാത്തില്‍ വിയര്‍പ്പൊഴുക്കിയ ബി ജെ പി വരാനിരിക്കുന്ന ദിവസങ്ങളില്‍ അഗ്നിപരീക്ഷ നേരിടുമെന്നുറപ്പാണ്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും യോഗിയും പാര്‍ട്ടി അധ്യക്ഷനും മാസങ്ങള്‍കൊണ്ട് മാസങ്ങളുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത് വിജയത്തിന് മാറ്റ് കുറവാണ്. വികസന നേട്ടങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ പ്രയോഗിച്ച മോഡിജിയും ഷാജിയും മറ്റ് നേതാക്കന്മാരും നല്‍കിയ വ്യാഖ്യാനങ്ങള്‍ തിരിച്ചാക്രമിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. നീചജാതി, മന്ദിര്‍-മസ്ജിദ്, പാക്കിസ്ഥാന്‍ ഗൂഢാലോചന തുടങ്ങി മുന്‍ പ്രധാനമന്ത്രിക്കെതിരെയും സൈനികമേധാവിക്കെതിരെയും നയതന്ത്രജ്ഞര്‍ക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. മറുവശത്ത്, കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുകയും പ്രതിപക്ഷ ഐക്യം രൂപപ്പെടുകയും ചെയ്യുന്നു.

‘ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി’ യുവത്വം തിരിച്ചെടുക്കുമ്പോള്‍ വാഗ്ദാനം നല്‍കിയ ‘അച്ചാ ദിന്‍’ വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുക എന്ന ഭാരിച്ച ചുമതല നിറവേറ്റാന്‍ കഴിയാതെ ബി ജെ പി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി ജെ പി യിടെ തലമൂത്ത മോഡി-ഷാ കൂട്ടുകെട്ടിനെ പിന്തുണയ്ക്കാത്തവര്‍ പലരും തുറന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന എന്നതും ബി ജെ പി യെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന ഘടകങ്ങളാണ്.

രാമക്ഷേത്രം ആര്‍ എസ് എസിന്റെ ആവനാഴിയിലെ സുപ്രധാനമായ അമ്പാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പരിവാറിന് ഏറെ സമയം വേണ്ട, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളേയും ജനവികാരത്തേയും അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് മന്ദിര്‍-മസ്ജിദ് സംവാദം. അതിന് മുമ്പായി കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ചെയ്യാനായി നിരവധി കാര്യങ്ങളുണ്ട്. ഏറ്റവും ചുരുങ്ങിയത് ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമാണ്. ഒപ്പം, വ്യത്യാസങ്ങള്‍ മറന്ന് മുഖ്യ ശത്രുവിനെ നേരിടാനുള്ള ഐക്യത്തിനുള്ള പദ്ധതികള്‍ എത്രയും പെട്ടന്ന് തയ്യാറാക്കുകയും പ്രാദേശികമായ വിഷയങ്ങളിലേക്ക് ശ്രദ്ധയൂന്നി ചര്‍ച്ചകള്‍ തുടരുകയുമാണ് ചെയ്യേണ്ടത്.

അനിവാര്യമായ സാമൂഹികവിപ്ലവം അകലെ നില്‍ക്കുന്നു…

ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

__________________________________________

– മുരളി മാര്‍ഗശ്ശേരി

വിഷം ശരീരത്തിനുള്ളില്‍ പ്രവേശിച്ച് മിനിറ്റുകള്‍ കഴിഞ്ഞിരുന്നു, കട്ടിലിനരികെ ഉലാത്തിയശേഷം അനുയായികളുടെ സഹായത്തോടെ അയാള്‍ കിടക്കയിലേക്കമര്‍ന്നു, ഗുഹാതടവറയുടെ ഏതോ അരികില്‍നിന്നും ഒലിച്ചിറങ്ങി അവിടമാകെ പരന്ന വെളിച്ചത്തിന്റെ ഉറവിടം വ്യക്തമല്ലാതെ വന്നപ്പോള്‍ സോക്രട്ടീസ് കണ്‍പോളകളമര്‍ത്തിയടച്ചു. അനുയായികള്‍ തടവറയില്‍ കണ്ണീരൊഴുക്കി മൂക്കൂചീറ്റി നിന്നു. മുഖത്ത് മൂടിയിട്ട പുതപ്പ് സ്വയം നീക്കി സോക്രട്ടീസ് വിളിച്ചു പറഞ്ഞു. ‘അസ്‌ക്ലേപ്പിയസിന് ഞാനൊരു കോഴിയെ കൊടുക്കാനുണ്ട്, അത് കൊടുക്കാന്‍ മറക്കരുത്.’ ജീവിതത്തിലുടനീളം തത്ത്വചിന്തകള്‍ പറഞ്ഞ അദ്ദേഹത്തിന്റെ അവസാന വാക്കുകളെ വ്യാഖ്യാനിക്കാന്‍ തത്ത്വചിന്തകര്‍ കാലത്തിനക്കരയിലും ഇക്കരയിലുമായി ഓടിക്കൊണ്ടിരുന്നു.

വൈദ്യനായിരുന്ന അസ്‌ക്ലേപ്പിയസിന് എന്തിനാണ് സോക്രട്ടീസ് കോഴിയെ കൊടുക്കേണ്ടിയിരുന്നത് എന്നതല്ല നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഗ്രീസിലെ ജനാധിപത്യ വ്യവസ്ഥയേയും വിശ്വാസങ്ങളേയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത തത്ത്വചികനെ വിചാരണ ചെയ്തത് ജനാധിപത്യ വോട്ടെടുപ്പിലൂന്നിയായിരുന്നു. ശിക്ഷയെ ശരിവെയ്ക്കുന്ന 280 വോട്ടുകള്‍ക്കെതിരെ 220 പ്രതിഷേധവോട്ടുകള്‍ രേഷപ്പെടുത്തപ്പെട്ടു. ഭൂരിപക്ഷാഭിപ്രായത്തിന്റെ സാധ്യത കണക്കുകൂട്ടി ഭരണകൂടം സോക്രട്ടീസിന്റെ ശിക്ഷ നടപ്പാക്കി. ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

ഈ രൂപത്തില്‍ കെട്ടിപ്പടുത്ത ജനാധിപത്യത്തില്‍ വ്യക്തികള്‍ അവകാശങ്ങളെക്കുറിച്ചോര്‍ത്ത് വാചാലരാകുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ അധികാരങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. പതിനാറാം പൊതുതെരഞ്ഞെടുപ്പിനെ മുഖാമുഖം കാണുന്ന ഈ സമയത്തും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് വാക്കുകളില്‍ പ്രസ്താവിച്ച് പ്രകമ്പനം കൊള്ളുന്ന രാഷ്ട്രീയബോധമുള്ള പൊതുസമൂഹം ജനാധിപത്യത്തിന്റെ അപചയകാരണങ്ങളേയും സാധ്യതകളേയും കൂട്ടിച്ചേര്‍ത്ത് വിശകലനം ചെയ്യാന്‍ ഇനിയും പഠിച്ചുവരുന്നതേയുള്ളു. തങ്ങളും ജനാധിപത്യത്തിന്റേയും ബന്ധപ്പെട്ട പ്രക്രിയകളുടേയും ഭാഗമാണ് അല്ലെങ്കില്‍ താന്‍ വിനിയോഗിക്കുന്ന സമ്മതിദാനാവകാശം അധികാരതലങ്ങളില്‍ ചിലരെ കയറ്റിയിരുത്തും എന്നുപോലും അറിയാത്ത ജനസമൂഹമുള്ള രാജ്യത്ത് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് 30,000 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കാനായി ചെലവിടുന്നത് (സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തുവിട്ട ഒദ്യോഗിക കണക്കുകള്‍). ഇനി ഭൂരിപക്ഷം എന്ന മഹാപ്രതിഭാസത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ 50 ശതമാനത്തിന്റെ കേവല പിന്തുണയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണ് രാജ്യം ഭരിച്ച് പോരുന്നത്, ഭൂരിപക്ഷ ജനപിന്തുണ ഇല്ലാതാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരം കൈക്കലാക്കാന്‍ ദേശീയ പാര്‍ട്ടികള്‍ മുന്നോട്ടു വെയ്ക്കുന്ന തന്ത്രമാണ് മുന്നണി സംവിധാനം. സ്വാതന്ത്ര്യാനന്തരകാല പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ച വോട്ടുകളെടുത്ത് പരിശോധിച്ചാല്‍ അവര്‍ക്ക് അക്കാലത്തെ പകുതി ജനവിഭാഗത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തമാണ്, 50 ശതമാനം ജനവിഭാഗത്തിന് കൈകാര്യം ചെയ്യാനറിയാത്ത ഭാഷയാണ് ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി. ഭൂരിപക്ഷ ജനവിഭാഗങ്ങളും ശീലിക്കുന്ന ഹിന്ദുമതമാണ് ഭാരതത്തിന്റെ പാരമ്പര്യം എന്ന് അവകാശപ്പെടുമ്പോള്‍ മതങ്ങള്‍ക്കിടയിലുള്ള അകലത്തിലധികം അന്തരം ഹിന്ദുമതത്തിനുള്ളിലെ ജാതിവിഭാഗങ്ങള്‍ക്കിടയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാമുദായിക മേധാവിത്വം പരിശോധിച്ചാല്‍ ലഭിക്കുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ഇന്ത്യയുടെ ആകെ ജനസംഖ്യയില്‍ 4 ശതമാനം ബ്രാഹ്മണരാണ് ഉള്ളതെങ്കില്‍ ഉന്നത ഭരണാധികാര മേഖലയും (ഐ.എ.എസ്) നീതിന്യായ വ്യവസ്ഥയും 40 ശതമാനത്തെ ബ്രാഹ്മണരെ ഉള്‍ക്കൊള്ളുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറേ വര്‍ഷമായി പതിനൊന്നില്‍ ഏഴ് എന്ന കണക്കില്‍ ബ്രാഹ്മണ വിഭാത്തില്‍പ്പെടുന്ന കളിക്കാരെ തെരഞ്ഞെടുത്തിരുന്നു, ഇന്ത്യ തെരഞ്ഞെടുത്ത പ്രധാനമന്ത്രിമാരുടെ കാര്യത്തിലും ഈ ആനുപാതം സമാനമാണ്. ഇനി വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതി എടുത്ത് പരിശോധിക്കുമ്പോളും തള്ളിക്കളയാന്‍ കഴിയാത്ത കുറേ കാര്യങ്ങളുണ്ട്. പത്ത് ശതമാനത്തിലേറെ ബ്രാഹ്മണര്‍ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, അഞ്ച് മുതല്‍ ഒമ്പത് വരെ ശതമാനം ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, ഒറീസ, പശ്ചിമബംഗാള്‍, ബീഹാര്‍, അരുണാചല്‍ പ്രദേശ് എന്നിവ. ഇതില്‍ തന്നെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിങ്ങനെ ആറോ ഏഴോ സംസ്ഥാനങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കുന്ന ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കും വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയുടെ ഭരണയന്ത്രം കയ്യാളാം. ബി ജെ പി ക്കോ കോണ്‍ഗ്രസിനോ ഈ ആറ് സംസ്ഥാനങ്ങളില്‍നിന്ന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ പിന്നീട് മുScreenshot_1ന്നണി സംവിധാനത്തെ ശക്തിപ്പെടുത്തി അധികാരത്തിലേക്ക് പ്രവേശിക്കാം. സവര്‍ണ്ണ വോട്ടുകളെ ക്രോഡീകരിക്കാന്‍ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലും ബീഹാറിലും അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ (ബ്രാഹ്മണാനുകൂല) സാമുദായിക വോട്ടുകളെ ലക്ഷ്യം വെച്ചാണെന്നുറപ്പ്. ഇതേ യു. പി. യിലും ബീഹാറിലും ജനാധിപത്യമെന്തെന്നത് അക്ഷരാര്‍ത്ഥത്തില്‍ അറിയാത്ത ജനവിഭാഗങ്ങള്‍ വസിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ബ്രാഹ്മണവിരുദ്ധ വികാരമൊന്നുമല്ല ഈ വസ്തുതകള്‍ എണ്ണിനിരത്തിയതിനുള്ള നിരത്തുന്നതിനുള്ള കാരണം. ഇത്തരത്തിലുള്ള വിരോധാഭാസങ്ങളില്‍ കെട്ടിപ്പടുത്തതാണ് നമ്മുടെ ജനാധിപത്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഒടുവിലായി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവഴിച്ച 42,000 കോടിയിലേറെ ഇവിടെ ചെലവിടാന്‍ സാധ്യത കുറവല്ല എന്ന് അനൗദ്യോഗികമായി പ്രസ്താവിക്കാം. ഇതില്‍ വലിയൊരളവില്‍ പണം പ്രവഹിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും കോണ്‍ട്രാക്ടടേഴ്‌സില്‍നിന്നും ബിസിനസ്സുകാരില്‍ നിന്നുമാണ്, ഇനി ചോദിക്കാം ആരുടെ ജനാധിപത്യം.?

ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഈ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ചൂഷണ ഭരണവ്യവസ്ഥയില്‍ നിന്ന് എന്ത് വ്യത്യാസമാണ് ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കിയത് എന്ന് വിശകലനം ചെയ്യുന്ന ആര്‍ക്കും പുരോഗതിയും പരിഷ്‌കാരവും ഈ രാജ്യത്തെ പൗരന്മാരില്‍നിന്ന് തീണ്ടാപ്പാടകലെ നില്‍ക്കുന്നുവെന്ന് പറയാനാകും. ഡോ. ബി. ആര്‍. അംബേദ്കര്‍ നിര്‍മ്മിച്ച് നടപ്പാക്കാനാഗ്രഹിച്ച ഭരണഘടന ആദ്യം തന്നെ വെള്ളം ചേര്‍ക്കപ്പെട്ടു. സവര്‍ണ്ണനും ആദിവാസിയും സമത്വത്തിലേക്ക് നീങ്ങുന്നത് തടയുക എന്ന ചിന്താഗതി തന്നെയാണിതിനു പുറകില്‍, ഭരണഘടനാ പ്രസംഗത്തില്‍ അംബേദ്കറിന്റെ വാക്കുകളെ രാമചന്ദ്രഗുഹ ‘ഗാന്ധിക്കുശേഷമുള്ള ഇന്ത്യ’ എന്ന പുസ്തകത്തിലൂടെ ഉദ്ധരിക്കുന്നുണ്ട്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ബോംബെ പാര്‍ലമെന്റ് മണ്ഡലത്തില്‍ കജോല്‍ക്കര്‍ എന്ന പാല്‍ക്കാരനെ എതിര്‍ സ്ഥാനാര്‍ത്തിയാക്കി ഡോ. അംബേദ്കറെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. ശുഷ്‌കിച്ച വര്‍ഗ വിവേചന ദണ്ഡ് ചുഴറ്റി കോണ്‍ഗ്രസ് ജയിച്ചു വന്നപ്പോള്‍ ഭാരതത്തില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിത് വിഭാഗക്കാരുടെ പ്രതീക്ഷകളിലേക്ക് ഇരുള്‍ വാരിവിതറപ്പെട്ടു. ഗാന്ധി നേടിക്കൊടുത്ത മതേതര മേല്‍വിലാസത്തെ പില്‍ക്കാലത്ത് കോണ്‍ഗ്രസുകാര്‍ ബലികഴിപ്പിച്ചു, കൊളോണിയല്‍ ഭരണത്തിനും പുറകോട്ട്, വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണനെന്നും, ക്ഷത്രിയനെന്നും, വൈശ്യനെന്നും, ശുദ്രനെന്നും മനുഷ്യര്‍ വിഭാഗിക്കപ്പെട്ട കാലത്തിന്റെ അതേ ദിശയിലേക്ക്  ഭാരതീയ സമൂഹം നീങ്ങുന്ന കാഴ്ചയാണ് ചുറ്റിലും ഇപ്പോള്‍. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ജനാധിപത്യത്തിന്റെ പാവനകേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ കയറിക്കൂടിയത് ജനങ്ങളായിരുന്നില്ല, പരിഷ്‌കരിക്കപ്പെട്ട ചാതുര്‍വര്‍ണ്ണ്യം തന്നെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അന്നേ ബോധിച്ചിരുന്നില്ല, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, ബ്രിട്ടന്റെ വെളുത്ത ബൂര്‍ഷ്വാസി ഇന്ത്യയിലെ കറുത്ത ബൂര്‍ഷ്വസികള്‍ക്ക് അധികാരം കൈമാറി എന്നാവര്‍ത്തിച്ച് പറഞ്ഞ് കരിങ്കൊടി ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താത്പര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. റഷ്യന്‍മോഡല്‍ അരാജകത്വം സ്വതന്ത്ര്യ ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതിയതുകൊണ്ടൊന്നുമല്ല അവരങ്ങനെ ചെയ്തത്, കമ്മ്യൂണിസ്റ്റുകാര്‍ തോളിലേറ്റി നടക്കുന്ന വര്‍ഗ്ഗരാഷ്ട്രീയം ചെലവാക്കാനുള്ള മികച്ച സ്‌പോട് ആയി അവരതിനെ കരുതി. രണ്ട് നൂറ്റാണ്ടിലേറെയായി സ്ഥാപിക്കപ്പെട്ട ഫ്യൂഡല്‍ സാമൂഹികാവസ്ഥ അതേ ശക്തിയോടെ സ്വതന്ത്ര്യ ഇന്ത്യയിലും നടമാടുന്നത് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നുണ്ടായിരുന്നു. അവരത് രാഷ്ട്രീയമായിത്തന്നെ ഉപയോഗിച്ചു. ഇന്ത്യയെ സാമൂഹികമായി ഏകീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലക്ഷ്യമില്ലായിരുന്നു, അത് കുറച്ചേറെ സാധ്യമാക്കിയത് ഗാന്ധിതന്നെയാണ്. ഗാന്ധിയെ വിമോചകനായി വിശേഷിപ്പിക്കപ്പെടുന്നതിന്റെ പ്രസക്തിയും ഇതാണ്, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി നിലനിന്ന് പോന്ന വേര്‍തിരിവിന്റെ അവസ്ഥയില്‍ നിന്നും ഭാരതീയന്‍ അഥവാ ഇന്ത്യക്കാരന്‍ എന്ന പൂര്‍ണ്ണാവസ്ഥയിലേക്ക് ഗന്ധി വലിയൊരു ജനസമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ഭാരത്തെ നയിച്ച ആരേയും ഇവിടെ വിസ്മരിക്കുന്നില്ല, പക്ഷേ അഹിംസാ സമരസന്ദേശത്തെ കൂടുതല്‍ എടുത്ത് കാട്ടേണ്ടിയിരിക്കുന്നത് ഈ വര്‍ത്തമാനകാലത്തും അനിവാര്യമായതിനാലാണ് ഗാന്ധിയന്‍ സമരപ്രസക്തി ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.

അധികാര കസേരകളിലെ മര്‍ദ്ദം സ്വീകരിച്ച കോണ്‍ഗ്രസുകാര്‍ക്ക് പിന്നീടൊരിക്കലും സമത്വമോ മതേതരമോ ആയ കാഴ്ച ഉണ്ടായിട്ടില്ല, ദലിത് പക്ഷത്തേക്ക് ഏറെ നടന്നടുത്തത് അക്കാലത്തെ ഇടതുപക്ഷമായിരന്നു, തീവ്ര ചിന്താഗതി ഇടതുപക്ഷക്കാര്‍ കൂടുതലായി ദലിത് പിന്നോക്ക പ്രശ്‌നങ്ങളില്‍ ഇടപെട്ടു. പക്ഷേ ദലിതരെ വഞ്ചിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒട്ടും പുറകേട്ട് വന്നില്ലെന്ന് മാത്രമല്ല, അവരുണ്ടാക്കിയെടുത്ത ഉന്മൂലന സിദ്ധാന്തം അഹിംസാ പാരമ്പര്യത്തിനും ജനാധിപത്യത്തിനും മുകളില്‍ അഴുകിപ്പിടിപ്പിച്ച കറയായി നിലകൊള്ളുകയും ചെയ്തു. ഉന്മൂലത്തിലൂടെ ജന്മിയുടെ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ മേധാവിത്വത്തെ ഇല്ലാതാക്കാം, കൂടാതെ അതുണ്ടാക്കിയെടുക്കുന്ന ഭയം ദുഷ്പ്രഭുത്വത്തെ തലകീഴായി മറിക്കും, പീഢിതരായ ജനവിഭാഗത്തെ അത് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ അവരുടെ നിഴലിലൂടെ ഭരണകൂടത്തിന്റെ കണ്ണുകളെ മറികടന്ന് സ്വതന്ത്ര്യരായി വിരാജിക്കാം. പലദലിത് സമൂഹങ്ങളും നക്‌സല്‍ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊണ്ടു അവര്‍ക്ക് പകരം ലഭിച്ച് ഭരണകൂെടത്തിന്റെ ഭീകര ചെയ്തികളായിരുന്നു. ഇന്നും മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ പൊലീസിന്റെ ഇടപെടല്‍ മനുഷ്യത്വ രഹിതമാണ്. ഇതിന്റെയെല്ലാം സാരാംശം ഇങ്ങനെയാകും ‘അന്ന് ജന്മിയാല്‍, ഇന്ന് ഭരണകൂടത്തിനാല്‍.’ ഇതോടെ ജനാധിപത്യം അധികാരി വര്‍ഗത്തിന് വിവരിക്കാന്‍ എളുപ്പമുള്ളതും ചൂഷിതന് മനസ്സിലാക്കാന്‍ കഴിയാത്തതുമായി തീര്‍ന്നു. ഭരണകൂടെ താരതമ്യേന ശക്തിയേറിയതായതിനാല്‍ അവരുടെ തോക്കുകള്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന് ധാരാളം രക്തസാക്ഷികളെ നല്‍കി.

മധ്യവര്‍ഗ്ഗം അനുനിമിഷം ശക്തിപ്പെടുന്നതും വികസിക്കുന്നതുമാണ് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ പരാജയം, മധ്യ-ഉപരിമധ്യവര്‍ഗത്തിന്റെ ഉപഭോക്തൃ കാഴ്ചപ്പാടുകള്‍ കോര്‍പ്പറേറ്റുകളുടേയും, കാപ്പിറ്റലിസ്റ്റുകളുടേയും ഉല്‍പന്നങ്ങളെ സഹായിക്കുന്നു, ഈ ഉല്‍പ്പന്നങ്ങളും, ഉത്പാദന പ്രേരകമായ സമ്പത്തും നമ്മുടെ രാഷ്ട്രീയത്തേയും, ഭരണകൂടത്തേയും സഹായിക്കുന്നു. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ പരസ്പരധാരണയുടെ പുറത്ത് കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ലഭിക്കുന്നത് കാപ്പിറ്റലിസ്റ്റുകള്‍ക്കാണ്, അവന്റെ വിയര്‍പ്പും ദുര്‍ഗന്ധവും രുചിക്കുന്ന മധ്യവര്‍ഗത്തിന് മറ്റ് സുഖസാധ്യതകളും ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു രാജ്യമല്ല, രണ്ടാണ് അഗീകരിക്കപ്പെട്ടവന്റേയും അവഗണിക്കപ്പെട്ടവന്റേയും രാജ്യങ്ങള്‍.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മധ്യവര്‍ഗ്ഗ വിധേയത്വവും

യഥാര്‍ത്ഥത്തില്‍ നമ്മുടെ പൊതുസമൂഹം ഈ വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിനെ സ്വീകരിക്കുന്നതെങ്ങനെയെന്നത് വളരെ പ്രസക്തമാണ്. മധ്യവര്‍ഗ ചേരിയിലെ എല്ലാവര്‍ക്കും ബോധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് കോണ്‍ഗ്രസും ബി ജെ പി യും കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റുകാരും മധ്യവര്‍ഗത്തിനിടയിലാണ് പ്രവര്‍ത്തിക്കുന്നത്. ആമാശത്തിന്റെ ദാരിദ്രമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രശ്‌നമിപ്പോള്‍ എന്നൊരാള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. കെടുകാര്യസ്ഥതയുടെ ഉന്നതിയിലാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം കൊടുക്കുന്ന ഐക്യ പുരോഗമന മുന്നണി എന്ന പ്രസ്ഥാനവും. 2ജി, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കല്‍ക്കരി കുംഭകോണം, ഡി എല്‍ എഫ് എന്നിങ്ങനെ നിരവധി അഴിമതിക്കേസുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിച്ചു. അസമത്വമാണ് അഴിമതിയുടെ വളം, അത് തുടച്ച് നീക്കുന്നതുവരെ ഇത് പലരൂപത്തില്‍ തുടരും എന്നതാണ് വസ്തുത. അഴിമതിയെക്കുറിച്ചോ, ഭരണപാളിച്ചകളെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വിവരാവകാശനിയമവും, തൊഴിലുറപ്പ് എന്നിങ്ങനെ പ്രിയപ്പെട്ട പദ്ധതികളെക്കുറിച്ചാണ് കോണ്‍ഗ്രസിന്റെ വിവരണം. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബാധ്യസ്ഥരാണ് ഭരണാധികാരികള്‍, അത് ഉത്തരവാദിത്തമാണ്, കെടുകാര്യസ്ഥത എങ്ങനെ ന്യായീകരിക്കും? ഒരു മന്‍മോഹന്‍സിങ്ങോ, ചിദംബരമോ മോഷ്ടിച്ചു എന്ന് പറയുന്നില്ല, പക്ഷേ അവര്‍ക്ക് കീഴില്‍ അത്തരം അഴിമതി നടക്കുമ്പോള്‍ ആ സ്ഥാനങ്ങള്‍ കൈവശം വെയ്്കാന്‍ അവരര്‍ഹരല്ല എന്നതുതന്നെയാണ് സത്യം.

ഹിന്ദു ദ്വൈവാരികയായ ഫ്രണ്ട്‌ലൈന്‍ ഒരിക്കലെഴുതി. 1998ല്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ച് അക്കാലത്തെ മതസാമുദായിക ധ്രൂവീകരണമാണ്, എന്നാല്‍ 2004 ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന വികസന മുദ്രാവാക്യത്തോടെ അവര്‍ ജനങ്ങളെ അഭിമുഖീകരിച്ചു, ജനങ്ങള്‍ കൈയ്യൊഴിഞ്ഞു. 2009 ല്‍ എല്‍ കെ അദ്ധ്വാനിയുടെ നേതൃത്വത്തില്‍ വീണ്ടും മതവും വര്‍ഗീയതയും വിഷയമാക്കിയെടുത്ത് വികസനവാദത്തെ നിഴലായി കൂടെ നിറുത്തി. ബി ജെ പി യെ ജനങ്ങള്‍ക്കപ്പോഴും ബോധിച്ചില്ല. മെച്ചപ്പെട്ട ഭരണത്തോടെ ഒന്നാം യു പി എ വീണ്ടും അധികാരത്തിലെത്തി. 2014 പൊതു തെരഞ്ഞെടുപ്പിനെ ബി ജെ പി വന്‍ മുന്നൊരുക്കത്തോടെയാണ് നേരിടുന്നത്. ഗുജറാത്ത് വികസന നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി, ഗുജറാത്ത് വംശീയ കലാപം അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബി ജെ പി യെ സഹായിച്ചു. നാസി ജര്‍മ്മനിയില്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ നടപ്പാക്കിയ ഉന്മൂലന രാഷ്ട്രീയം ഗുജറാത്തിലും പിഴവില്ലാതെ ആരെല്ലാമോ നടപ്പാക്കി, ഒടുവില്‍ പ്രത്യേക അന്വേഷണസംഘം മോഡിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തു. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കൊന്നും ഗുജറാത്തില്‍ നടന്ന മനുഷ്യാവകാശലംഘനത്തിനും ഉന്മൂലനത്തിനും മറപിടിക്കാനാകില്ല. ദേശീയതലത്തിലും ആഗോളതലത്തിലും ഈ കടുത്ത മനുഷ്യാവകാശലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി ജെ പി യുടെ രാഷ്ട്രീയധാര്‍മ്മികതയെ വെല്ലുവിളിച്ചു, ഇപ്പോഴും. ഇമേജ് ബില്‍ഡിംഗ് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയായി കണക്കാക്കി രാജ്യം മുഴുവന്‍ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയക്കാരെയാണ് നമുക്ക് പരിചയം പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ മാത്രം ജനങ്ങളെ കൈകാര്യ ചെയ്യുന്ന മോഡിയും രാഹുല്‍ഗാന്ധിയും ദേശീയ മാധ്യമങ്ങളിലെ ജനപക്ഷചോദ്യങ്ങള്‍ക്കുമുന്നില്‍ നിന്ന് വിയര്‍പ്പൊഴുക്കുന്നതും നമുക്ക് കാണേണ്ടിവന്നു. സാമൂദായികമായി ജനങ്ങളെ വേര്‍തിരിക്കുന്നതില്‍ ബി ജെ പി യും സഹായഹസ്തവുമായി നിലകൊള്ളുന്ന സംഘപരിവാര്‍ സംഘടനകളും ഏറെ മുന്നിലാണ് (മുഖ്യമായും ആര്‍ എസ് എസ്). ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പി നടത്തിയ ഇടപെടലുകള്‍ ചില ഉത്തരങ്ങളാണ് പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്. ഹിന്ദുത്വ സംരക്ഷകര്‍ എന്ന വാദത്തിലൂടെ ബ്രാഹ്മണവോട്ടുകളെ കേന്ദ്രീകരിക്കുന്നതിലും, പ്രാദേശിക ജാതി സംഘടനകളേയും വിശ്വാസകേന്ദ്രങ്ങളേയും ബി ജെ പി യും സംഘപരിവാറും ചേര്‍ന്ന് കൈക്കലാക്കിയിരിക്കുകയാണ്. കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വരും ദശകം ദലിതരുടേതെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചതിലെ ഉദ്ദ്യേശം ചിലര്‍ ചോദ്യം ചെയ്തിരിന്നു. ദലിതരെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണ-ക്ഷത്രിയ മേധാവിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രാഷ്ട്രീയ സംഘടന ഉദ്ദേശിക്കുന്നില്ല, പക്ഷേ അവര്‍ക്ക് ഉപയോഗപ്പെടുത്താം, തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ആശിഷ് ഖേദന്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ ലേഖനത്തില്‍ അതിന്റെ ആസൂത്രണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തെഹല്‍ക്കാ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലും വംശീയ കലാപം നടപ്പാക്കിയതിനെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്, ഗുജറാത്തിലെ ദലിതല്‍ എത്തരത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന് തെഹല്‍ക്കയുടെ കണ്ടെത്തലില്‍ വ്യക്തമാണ്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടScreenshot_4റി വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മോഡിയുടെ പ്രസംഗം കേട്ട് പുളകം കൊണ്ടിരിന്നു, കേരളത്തിലെ വിശാല ഹിന്ദു ഐക്യത്തിന് വേണ്ടി മുഖ്യമായും പ്രവര്‍ത്തിക്കുന്നവര്‍ അവരാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ഒരു നായരും ഈഴവനും വെള്ളാപ്പള്ളിയുടേയോ സുകുമാരന്‍ നായരുടേയോ വാക്കുകേട്ട് പോളിങ് ബൂത്തില്‍ പോകില്ലെന്നാണ് യാഥാര്‍ത്ഥ്യം, പക്ഷേ ജാതീയമായി ധ്രുവീകരിക്കലും സെക്കുലര്‍ മാനസികാവസ്ഥയില്‍ നിന്നും അവരെ പുറകോട്ട് നയിക്കലുമാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ യുവ എം എല്‍ എ വി. ടി. ബല്‍റാം സാമൂദായിക നേതാക്കളോട് ചോദിച്ച ഒരു ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് വിശാല ഹിന്ദു ഐക്യത്തില്‍ സവര്‍ണ്ണ ബ്രാഹ്മണന്‍ നായാടി മാരുടെ സംസ്‌കാരത്തെ സ്വീകരിക്കുമോ അതോ നായാടിമാര്‍ ബ്രാഹ്മണ രീതികളെ സ്വീകരിക്കുമോ.? സാംസ്‌കാരികവും ജാതിപരവുമായ ഐക്യത്തിന് നായന്മാരും ഈഴവരും നേതൃത്വം കൊടുക്കുമ്പോള്‍ ആരെല്ലാം എന്തെല്ലാം സ്വീകരിക്കും എന്നത് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അധികാരം ജനങ്ങള്‍ നല്‍പ്പെടുന്നതാണെങ്കിലും ഒരു ഫാഷിസ്റ്റിക് ഭരണകൂടമാണ് ഇന്ത്യയില്‍ ഇനി അധികാരം കൈയ്യാളുന്നതെങ്കില്‍ ഈ വക ജാതിസംഘനകള്‍ക്കെല്ലാം അവരുടെ അനുബന്ധ സംഘടനകളായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നതും അവരെ പരീക്ഷിക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ല.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ വളര്‍ച്ചയും നേട്ടവും ലക്ഷങ്ങളുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആം ആദ്മി എല്ലാറ്റിനുമുള്ള ഉത്തരമാണെന്ന് പറയാന്‍ ഇനിയും സമയമായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള എതിര്‍പ്പും, ഭരണവിരുദ്ധ വികാരങ്ങളും കേജ്രിവാളിനും കൂട്ടര്‍ക്കും ഗുണം ചെയ്തു. പക്ഷേ ഒരു മധ്യവര്‍ഗ യുവസമൂഹത്തെ സ്വാധീനിക്കാവുന്ന തലത്തിലേക്കേ ആം ആദ്മി വളര്‍ന്നിട്ടുള്ളൂ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ, അടിസ്ഥാന വര്‍ഗം ജനവിഭാഗളിലേക്ക് സഞ്ചരിക്കാനുള്ള അവരുടെ താത്പര്യത്തെ മാത്രം നോക്കിക്കണ്ട് വിലയിരുതത്താം. ഹസാരെയുടെ നിഴലില്‍ നിന്ന് ഒരു മിശിഹായായി സ്വയം അവരോധിക്കപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള അരവിന്ദ് കേജ്രിവാളിന്റെ രാജിയും ഒരു രാഷ്ട്രീയതന്ത്രമായി മാത്രമേ വിലയിരുത്താവൂ. ആം ആദ്മിക്ക് പ്രത്യയശാസ്ത്ര പിന്‍ബലമില്ല, നേതൃത്വ പാഠവമില്ല എന്നെല്ലാം ആരോപിക്കുന്നത് അവരവരുടെ പരാജയത്തെ ന്യായികരിക്കാനുള്ള കേവലവാദം മാത്രമാണ്. പ്രബല ഇടതുപക്ഷ പ്രസ്ഥാനമായ സി. പി. ഐ. എം. ഉണ്ടായിട്ടും ആം ആദ്മിയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത് സാധാരണജനത്തില്‍ നിന്നും സി പി ഐ എം അകന്നുപോയെന്നതിനുള്ള തെളിവാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ ഓരോന്നിലും ആയിരം വോട്ടില്‍ താഴെമാത്രം നേടിയ സി പി ഐ എമ്മിന്റെ സ്ഥാനം ജനമനസ്സുകളില്‍ എത്രമാത്രമെന്ന് നമുക്ക് മനസ്സിലാക്കാം.

മതങ്ങളുടെ സ്ഥാനം

ഹിന്ദു എന്നത് സംസ്‌കാരമായിരുന്നെന്നും മതമല്ലെന്നുമുള്ള വാദം ഇനി ഇന്ത്യയില്‍ എത്ര സദുദ്ദേശത്തോടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും ചെലവാകുമോ? വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രീതി, ശീലം അഥവാ മുഴുവന്‍ ഇന്ത്യക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ അവസ്ഥയില്‍ നിന്ന് വളരെ ചുരുങ്ങി വികലമാക്കപ്പെട്ട അവസ്ഥയിലേക്ക് ഹിന്ദുമതം പരിണമിച്ചു. ചരിത്രരേഖകളേയും വാദങ്ങളേയും ഉദ്ധരിച്ച് ഊറ്റംകൊള്ളുന്നത് നമുക്ക് അവസാനിപ്പിക്കാം, പകരം ഒരു മതമെന്ന അവസ്ഥയിലേക്ക് ഹിന്ദുത്വം മാറിയതും അതില്‍ കുറച്ച് വിഭാക്കാര്‍ ചൂഷകരായി നിലകൊണ്ടതും അവരുടെ മേധാവിത്വത്തിന്റെ ശക്തി വ്യവസ്ഥയുടെ എല്ലാ കോണുകളിലേക്കും ഒരുപോലെ പ്രവഹിച്ചിരുന്നു എന്നാണ് ശരി. വേദകാലത്ത് അകറ്റി നിറുത്തപ്പെട്ട ദലിത് വിഭാഗക്കാരെ ഉള്‍ക്കൊള്ളാന്‍ ഹിന്ദുമതത്തിന് കഴിയില്ലെന്ന് ഉറപ്പ്. നീചവും നികൃഷ്ടവുമായ അധിനിവേശത്തിലൂടെ ബുദ്ധമതത്തെ ചിന്നഭിന്നമാക്കി അഭയാര്‍ത്ഥികളാക്കി മാറ്റിനിര്‍ത്തിയതില്‍ ഹിന്ദു മതവിഭാഗക്കാരുടെ പങ്ക് ചെറുതല്ല. ആദ്യകാലത്ത് സവര്‍ണ്ണ ബ്രാഹ്മണരും ആത്മീയ നേതാക്കളും ഇതിന് നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് സമാന ചിന്ത വളര്‍ത്തുന്ന രാഷ്ട്രീയ-സാമുദായിക സംഘടനകളാണ്, മാത്രമല്ല മതസ്ഥാപനങ്ങളും ആള്‍ദൈവങ്ങളും ഇതിന് കാരണക്കാരാകുന്നു. ആഗോളതലത്തില്‍ ഇസ്ലാം ഭീഷണി നേരിടുന്നുണ്ട് എന്ന വാസ്തവത്തെ തിരിച്ചറിയാം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അറബ്-യഹൂദ വൈരാഗ്യവും പില്‍ക്കാലത്തെ യഹൂദ മുന്നേററവും ഇതിനു പുറകിലെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നു, ഹിന്ദുത്വ ശക്തികള്‍ ഉണര്‍ത്തുന്ന ഫാസിസ്റ്റ് മുന്നേറ്റം ഇന്ത്യയില്‍ സംജാതമായാല്‍ അത് സാധാരണ മുസ്ലീംങ്ങളെ ബാധിച്ചേക്കാം, തീവ്രവാദപ്രസ്ഥാനങ്ങളുടെ കടന്നുവരവ് മുസ്ലീം സമുദായത്തിനകത്തും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് വാദിക്കപ്പെടുന്നത്, വഹാബ് വിഭാഗം ഇതില്‍ വിമര്‍ശിക്കപ്പെടുന്നു. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം കേരത്തില്‍ പോലും മത സ്‌ട്രോങ് ഹോള്‍ഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു എന്ന വിവരം കേരളത്തിന്റെ പ്രബുദ്ധതയെ അട്ടിമറിക്കുന്ന തരത്തിലേക്ക് എത്തുന്നു. ക്രിസ്ത്യന്‍ തീവ്രവാദം നമ്മുടെ സമൂഹത്തില്‍ പ്രകടമല്ലെങ്കിലും മതപരിവര്‍ത്തനത്തിലൂടെ സെക്കുലറിസത്തെ തളര്‍ത്തി മതം നിശബ്ധ വളര്‍ച്ച നേടുന്നു എന്നാണ് വിമര്‍ശനം.

യഥാര്‍ത്ഥത്തില്‍ ഇതിനിടയിലൂടെ നമ്മള്‍ അകന്ന് പോകുന്നത് ഒരു സാമൂഹിക മാറ്റം അഥവാ സാമൂഹിക വിപ്ലവം എന്ന അവസ്ഥയില്‍ നിന്നാണ്. യാഥാസ്ഥിക ചിന്ത വേരൂന്നുമ്പോള്‍ അനിവാര്യമായ മാറ്റത്തെ നാം അവഗണിക്കുന്നു. യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും നൂറ്റാണ്ടുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക വിപ്ലവം (Social Revolution) ഈ രാജ്യത്തേക്ക് കുറേ നൂറ്റാണ്ടുകളിലേക്ക് കടന്നുവരില്ലെന്ന് പറയാം. വധശിക്ഷ നിരോധനം, മനുഷ്യാവകാശസംരക്ഷണം, തുല്യത, ലൈംഗിക സ്വാതന്ത്ര്യം, കല-ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന അവകാശലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ലോകം പെരുമ്പറ മുഴക്കുമ്പോള്‍ ഈയൊരു ജനതമാത്രം യാഥാസ്ഥിക ചിന്തകളിലും മതമൗലികവാദത്തിലും വികസന മുരടിപ്പിലും സ്വര്‍ഗം കണ്ടെത്തുന്നു.  ബുദ്ധന്റെ വാചകത്തെ ഉദ്ധരിച്ച് അവസാനിപ്പിക്കാം, ‘ധര്‍മ്മമാണ് രാജ്യം ഭരിക്കുന്നത്, അതിനുമേല്‍ ഒരു രാജാവോ ചക്രവര്‍ത്തിയോ ഇല്ല.’

2014 ഏപ്രില്‍ മാസത്തില്‍ മുബൈയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രവാസി ശബ്ദം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനും സുഹൃത്ത് സന്ദീപ് മാത്യുവിനും പ്രത്യേകം നന്ദി)

[eMail: muralimargassery@hotmail.com]